Translate

Sunday 9 December 2012

സി.പി.എം ജാതിസംഘടനയുണ്ടാക്കുന്നത് ദുരൂഹം

കേരളത്തില്‍ ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കോളനികളില്‍ പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കുന്നത് ദുരൂഹമാണ്.വര്‍ഷങ്ങള്‍ മാറി മാറി സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍  കേരളം ഭരിച്ചു. പ്രാഥമീകമായ ഭൂമി പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സിപിഎമ്മിന്റെ വോട്ടുകുത്തുന്ന അടിമകളായാണ് ദലിതരെ പാര്‍ട്ടി വളര്‍ത്തിയത്. ഇതിനെതിരെ നിലപാടെടുത്ത സംഘടനകളെ തീവ്രവാദികളാക്കി പീഡിപ്പിച്ചതും സിപിഎം സര്‍ക്കാരാണ്. ഭരണം മാറിയപ്പോള്‍ പോലീസ് പീഡനം മതിയാക്കി ബ്ലാക്മാന്‍ എന്ന കള്ളപ്രചരണം നടത്തി പീഡിപ്പിക്കുന്നു. ദലിതരെ എല്ലാതരത്തിലും പീഡിപ്പിച്ച സിപിഎം ഇപ്പോള്‍ കോളനി സംഘടനകളുണ്ടാക്കി പുതിയ രൂപത്തിലുള്ള മറ്റൊരു പീഡനമാണ് നടത്തുന്നത്.  കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ തീവ്രവാദ വേട്ടയുടെ പേരില്‍ നടത്തിയ ദലിത് വേട്ടയ്ക്ക് ആദ്യം മാപ്പുപറയാന്‍ തയ്യാറാകണം. കൊല്ലം ജില്ലയില്‍ മാത്രം നിരവധി കള്ളകേസുകളാണ് ചുമത്തിയത്. ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ വഴി നുണപ്രചരണം നടത്തി. അത് വിജയിക്കാതായപ്പോഴാണ് പട്ടികജാതി സംഘടനയുണ്ടാക്കുന്നത്.ദേശിയതലത്തില്‍ ഇത്തരമൊരു നീക്കം നടത്താത്ത സിപിഎം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് കേരളത്തില്‍ മാത്രം ഇത്തരമൊരു സഘടന ഉണ്ടാക്കുന്നത്. ദലിതര്‍ സിപിഎമ്മിന്റെ ചതി മനസിലാക്കി തുടങ്ങിയതോടെയാണ് പുതിയ രൂപത്തില്‍ വരുന്നത്. സിപിഎമ്മിനോട് അകലം പാലികക്കുന്നവരെ നേരത്തെ സംഘപരിവാര സംഘടനകളിലേക്ക് സിപിഎം തന്നെ തള്ളിവിടുകയും പരസ്പരം സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. പുതിയ പട്ടിക ജാതി സംഘടന വരുന്നതോടെ കോളനികളില്‍ സംഘര്‍ഷത്തിനു കൂടിയാണ ്‌സിപിഎം ഗൂഢാലോചന നടത്തുന്നത്.ഡിഎച്ച്ആര്‍എമ്മിനെതിരെ എടുത്ത കൊലപാതക കേസുള്‍പ്പെടെ എല്ലാം കളവാണെന്ന് തെളിയുകാണ്. കൊല്ലം കോടതി തീപിടുത്ത കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയില്ല. ഇത് തന്നെ സിപിഎം മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ ദലിത് വേട്ടയ്ക്ക് തെളിവാണ്. ഡിഎച്ച്ആര്‍എം തീവ്രവാദ സംഘടനായണെന്ന് തെളിയിക്കാന്‍ വര്‍ഷം കഴിഞ്ഞിട്ടും പോലീസിനായില്ല. കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ തടയാന്‍ സിപിഎം നേതൃത്വം നല്‍കിയ ദലിത് വേട്ടയായിയിരുന്ന ബ്ലക് മാനും തീവ്രവവാദവും. ഇപ്പോള്‍ കോളനി സംഘടനകളും. സിപിഎമ്മിന്റെ ദിലിത് വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കും...സിപിഎം നടത്തിയ ദലിത് വേട്ടയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സമഗ്രാമായി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.



'ബ്ലാക്ക്മാന്‍'തിരക്കഥ എന്തിന് ?


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ മാസങ്ങളായി അരങ്ങുവാഴുന്ന ബ്ലാക്ക്മാന്‍ കഥ ദലിതരും പിന്നോക്കക്കാരും താമസിക്കുന്ന ഗ്രാമങ്ങളിലും കോളനികളിലും ഭീതിയുടെ നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. രണ്ടു മാസങ്ങള്‍ക്ക് അപ്പുറം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര എന്ന ഗ്രാമത്തിലാണ് ബ്ലാക്ക്മാന്‍ കഥയ്ക്ക് തുടക്കമിട്ടത്. നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ, കറുത്തകോട്ടണിഞ്ഞ് മുഖം മറച്ച് മാരകായുധങ്ങളുമായാണ് ബ്ലാക്ക്മാന്‍ വരുന്നത്. സ്ത്രീകളും കുട്ടികളും മാത്രം തനിച്ച് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ബ്ലാക്ക്മാന്റെ ആക്രമണം. രാത്രികാലങ്ങളില്‍ കതകില്‍ തട്ടിവിളിച്ച് ശബ്ദമുണ്ടാക്കുക, വീട്ടുകാര്‍ കതകുതുറന്ന് നോക്കുമ്പോള്‍ ബ്ലാക്ക്മാന്‍ ഓടി മറയുക ഇങ്ങനെ നീളുന്നു പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകള്‍. ഒക്‌ടോബര്‍ 15ാം തീയതി ആറ്റിങ്ങല്‍ കടവിള കാട്ടുപറമ്പ് പ്രദേശത്ത് കൂലിവേല കഴിഞ്ഞ് മടങ്ങിയെത്തിയ കെട്ടിടനിര്‍മ്മാണതൊഴിലാളികളായ ദലിത് യുവാക്കളെ ബ്ലാക്ക്മാനെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് മര്‍ദ്ദിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തു. നാട്ടില്‍ ബ്ലാക്ക്മാന്റെ പേരില്‍ ക്രമസമാധാനം തകര്‍ക്കുകയും നിരപരാധികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ആറ്റിങ്ങല്‍ DYSP പ്രശാന്തന്‍കാണി കൊലപാതകശ്രമം ചുമത്തി കേസ്സ് എടുക്കുമെന്ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് പ്രഖ്യാപിക്കുകയുണ്ടായി. വര്‍ക്കല ഞെക്കാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2012 സെപ്തംബര്‍ 28 വെള്ളിയാഴ്ച പകല്‍ 12 മണിക്ക് ഒരു കുട്ടിയുടെ ചെവി ബ്ലാക്ക്മാന്‍ കടിച്ചു പറിക്കുകയും സെക്യൂരിറ്റി നിന്ന ജീവനക്കാരനെ തലയ്ക്ക് കമ്പികൊണ്ട് അടിച്ച് തലപൊട്ടിക്കുകയും ചെയ്തു. ഈ ഊഹോപോഹകഥ പ്രചരിച്ചതിലൂടെ പരിഭ്രാന്തരായ നാട്ടുകാരും രക്ഷകര്‍ത്താക്കളും സംഭവസ്ഥലമായ സ്‌കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്ലാക്ക്മാന്‍ സംഭവം വെറുമൊരു കെട്ടുകഥയാണെന്ന് ബോധ്യമായി.കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയിലും കൊട്ടാരക്കര എം.സി. റോഡിന് വടക്കുഭാഗത്തുള്ള വൈങ്കോട്ടൂര്‍, ഇടയം, വയയ്ക്കല്‍, അര്‍ക്കന്നൂര്‍, തേവന്നൂര്‍, പോരേടം തുടങ്ങിയ പ്രദേശങ്ങളിലും കറുത്തകുപ്പായക്കാരായ അമാനുഷികശക്തിയെക്കുറിച്ചുള്ള കുപ്രചരണം വ്യാപകമാക്കിയിട്ടുണ്ട്. ഇളമാട്, ചടയമംഗലം, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകളിലും ബ്ലാക്ക്മാന്‍ പ്രചരണം ശക്തമായി തുടരുകയാണ്.ആയൂര്‍ ഇളമാട് പഞ്ചായത്തിലെ കുണ്ടൂര്‍ കോളനിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്ലാക്ക്മാന്‍ ഭീതിയിലായിരുന്നു കോളനിവാസികള്‍. രണ്ടുദിവസം മുന്‍പ് (2012 ഒക്‌ടോബര്‍ 30 ന്) രാത്രി പതിനൊന്ന് മുപ്പതോടെ കോളനിക്ക് സമീപത്തുനിന്നും സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ 6 പേര്‍ ഈ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍ ഉല്‍പ്പെട്ട അമ്പലംമുക്ക് ഭാഗത്ത് നിന്നുള്ള ശിവസേനക്കാര്‍ ആയിരുന്നു. ഇവരെ കോളനിനിവാസികള്‍ ചടയമംഗലം പോലീസിന് കൈമാറി. എന്നാല്‍ ജീപ്പില്‍ കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു ജീപ്പിലെത്തിയ ആയുധധാരികളായ ഒരു സംഘം പോലീസിന്റെ മുന്നില്‍ നിന്നും ബലമായി മോചിപ്പിച്ചു കൊണ്ടു പോകുന്നകാഴ്ചയാണ് കോളനിനിവാസികള്‍ക്ക് മുന്നില്‍ ഉണ്ടായത്. പിറ്റെ ദിവസം ദലിത് സംഘടനകളും DHRMഉം ആണ് ബ്ലാക്കമാന് പിന്നിലെന്ന് സവര്‍ണരാഷ്ട്രീയക്കാര്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടത്തി. CPM, BJP, ശിവസേന തുടങ്ങിയ സവര്‍ണ രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയ വ്യത്യാസങ്ങളും കൊടിയുടെ നിറവും മറന്ന് പലസ്ഥലങ്ങളിലും ബ്ലാക്ക്മാന്റെ ഉത്തരവാദിത്വം ദലിത് ജനതയുടെമേല്‍ കെട്ടിവെയ്ക്കുവാന്‍ ശ്രമിക്കുകയാണ്. ഇതിന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ഒരു വിഭാഗവും പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്.കഴിഞ്ഞകാലഘട്ടങ്ങളില്‍ ദലിതര്‍ അധിവസിച്ചിരുന്ന ഗ്രാമങ്ങളില്‍ 'മാടന്‍, മറുത, യക്ഷി' തുടങ്ങിയ പിശാചുക്കളുടെ കഥകള്‍ സര്‍വ്വസാധാരണമായി പ്രചരിപ്പിച്ചരുന്നു. ഇതിന്റെ പിന്നില്‍ സാമൂഹ്യവിരുദ്ധരും സദാചാരവിരുദ്ധരുമായ സവര്‍ണരുമായിരുന്നു. സവര്‍ണപുരുഷന്മാരുമായുള്ള അവിഹിതബന്ധങ്ങള്‍ ഭര്‍ത്താവും ബന്ധുക്കളും അറിയാതിരിക്കാന്‍ ഇത്തരം അന്ധവിശ്വാസകഥകളുടെ പ്രചാരകരായി ദലിത് സ്ത്രീകളും മുന്നിട്ടിറങ്ങിയിരുന്നു. ഇവരിലൂടെ ദലിത്‌സമുദായത്തിലെ പെണ്‍കുട്ടികളെയും യുവതികളെയും ഇത്തരം നിറംപിടിപ്പിച്ച കഥകള്‍ വിശ്വസിപ്പിച്ച് തെറ്റായവഴികളിലേക്ക് തള്ളിവിടാന്‍ ഒരു കാലത്ത് സാധിച്ചിരുന്നു. വിദേശത്തുനിന്ന് കടന്നുവന്ന ആര്യന്മാര്‍ വേദകാലഘട്ടത്തില്‍ അടിസ്ഥാനവര്‍ഗ്ഗങ്ങളായ കറുത്തവംശരായ ദലിതരെ അടിച്ചമര്‍ത്താന്‍, രാക്ഷസന്മാര്‍ അസുരന്മാര്‍ ചണ്ടാളര്‍, ദാസന്മാര്‍ തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നത്. എക്കാലവും ആര്യന്മാര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവും കറുത്ത തൊലിയുള്ള മനുഷ്യരും അറപ്പിന്റെയും വെറുപ്പിന്റെയും ചിഹ്നങ്ങളായിരുന്നു. അപരിഷ്‌കൃതമായ ജാതിനിയമ കാലഘട്ടം കഴിഞ്ഞിട്ടും ആര്യന്മാരുടെ പുത്തന്‍ തലമുറയ്ക്ക് മനോഭാവത്തില്‍ ഇപ്പോഴും മാറ്റമുണ്ടാകാത്തത് അതുകൊണ്ടാണ്. അതാണ് ഇത്തരം അന്ധവിശ്വാസകഥകള്‍ ഇന്നും പടര്‍ന്ന് പന്തലിക്കുന്നത്. ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വെള്ളത്തിലാശാന്‍(ജലപിശാച് : നീര്‍നായയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ജലജീവി), മത്സ്യകന്യക(കടലില്‍ വസിക്കുന്ന കാലിന്റെ ഭാഗത്ത് മീന്‍വാലുള്ള മനുഷ്യയുവതി) തുടങ്ങിയ കെട്ടുകഥകള്‍ക്ക് സമാനമാണ് 2012ല്‍ സാംസ്‌കാരിക കേരളത്തില്‍ ഇന്ന് പ്രചരിക്കുന്ന ബ്ലാക്ക്മാന്‍കഥ.പട്ടികജാതി സങ്കേതങ്ങളിലും കോളനികളിലും രാഷ്ട്രീയവിശ്വാസം ഇന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. സവര്‍ണ രാഷ്ട്രീയപാര്‍ട്ടിക്കാരുടെ രാഷ്ട്രീയവഞ്ചന തിരിച്ചറിഞ്ഞ ദലിതര്‍ പണ്ടത്തെപ്പോലെ പാര്‍ട്ടികള്‍ക്ക് ജാഥ വിളിക്കാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ , ഗുണ്ടായിസത്തിനോ പോകുന്നില്ല. ഇതിന് സാഹചര്യമൊരുക്കിയത് അംബേദ്കറുടെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കുന്ന ദലിത് പ്രസ്ഥാനങ്ങളാണ്. ഇതില്‍ വിറളിപൂണ്ട പ്രാദേശികരാഷ്ട്രീയനേതാക്കളാണ് കറുത്തവരെ ഒറ്റപ്പടുത്താനുള്ള ബ്ലാക്ക്മാന്‍ കഥയ്ക്കുപിന്നില്‍.അഞ്ജതയിലും അന്ധവിശ്വാസത്തിലും ദാരിദ്രത്തിലും കഴിഞ്ഞുകൂടുന്ന ദലിത് കോളനികളില്‍ ഇത്തരം കെട്ടുകഥകള്‍ തഴച്ചുവളരാന്‍ ഉള്ള സാഹചര്യം ഏറെയാണ്. അതുകൊണ്ടാണ് സവര്‍ണവിഭാഗക്കാരും മറ്റിതര സമുദായങ്ങളും ജീവിക്കുന്ന ഇടങ്ങളില്‍ ബ്ലാക്ക്മാന്‍കഥ ചൂടുപിടിക്കാത്തത്. ഇപ്പോഴത്തെ ബ്ലാക്ക്മാന്‍ കഥയ്ക്ക് സദാചാരവിരുദ്ധരും സവര്‍ണരാഷ്ട്രീയ പ്രസ്ഥാനക്കാരും ഇന്ന് ലക്ഷ്യമിടുന്നത് സമീപകാലത്ത് പട്ടികവിഭാഗ കോളനികളില്‍ ഉണ്ടായ രാഷ്ട്രീയ പ്രബുദ്ധതയാണ്. ദലിത് കോളനിയില്‍ ഇടക്കാലത്തുണ്ടായ സംഘടിതബോധവും രാഷ്ട്രീയ മുന്നേറ്റവും ഈ ജനതയെ കാലാകാലങ്ങളില്‍ ചൂഷണം ചെയ്തുകൊണ്ടരുന്ന രാഷ്ട്രീയ വര്‍ഗീയ ശക്തികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഒരു മാറ്റം ദലിത് കോളനികളില്‍ സാധ്യമായത് കോളനിവാസികളെ ഒന്നിപ്പിക്കുവാനും മുഖ്യധാരയില്‍ എത്തിക്കുവാനുമുള്ള DHRMനെ പോലുള്ള ദലിത് പ്രസ്ഥാനങ്ങളുടെ നിരന്തര പരിശ്രമ ഫലമായാണ്. ഇതിനെ രാഷ്ട്രീയപരമായി തടസപ്പെടുത്താനും തകര്‍ക്കാനുമാണ് വ്യവസ്ഥാപിത രാഷ്ട്രീയ മതശക്തികളുടെ ബ്ലാക്ക്മാന്‍ കഥയെന്ന് ജനാധിപത്യശക്തികള്‍ ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. കറുത്തവരെ ആക്രമിച്ച് ഭയപ്പെടുത്തി നിര്‍ത്താനും ദലിത് കോളനികള്‍ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്തുവാനും ബ്ലാക്ക്മാന്‍ സംഭവം ഉപകരിക്കുമെന്നാണ് ഇവരുടെ രാഷ്ട്രീയ വിലയിരുത്തല്‍.ഇന്ത്യയിലും കേരളത്തിലും ഏതു കുറ്റകൃത്യങ്ങലും ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിയുന്ന കാലഘട്ടത്തിലാണ് ഇന്നു നാം. എന്നാല്‍ ഊഹാപോഹങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത അമാനുഷികകഥകള്‍ കൊണ്ട് പുരോഗമനപ്രസ്ഥാനങ്ങള്‍ എന്ന് വീമ്പുപറയുന്നവര്‍ തന്നെ ഒരു ജനതയുടെ ജനാധിപത്യസംഘടിത രാഷ്ട്രീയശക്തിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്.

Friday 5 October 2012

ഹോംസ്‌കൂള്‍ 2012

കഴിഞ്ഞനൂറ്റാണ്ടുവരെ ജാതിനിയമഭരണഘടനയില്‍ സര്‍വ്വ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന ജനവിഭാഗമായിരുന്നു ദലിതര്‍. ഇവര്‍ക്ക് സമ്പത്തും അധികാരവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് സാമൂഹികജനാധിപത്യഭരണസംവിധാനത്തിലാണ്. എങ്കിലും കഴിഞ്ഞ 60 വര്‍ഷം കഴിഞ്ഞിട്ടും ഈ ജനതയ്ക്ക് മറ്റുജനതയ്ക്ക് തുല്യം ഉയര്‍ച്ചയിലെത്തിചേരാന്‍ സാധിക്കാത്തത് മുന്‍കാല ദലിത് അവസ്ഥയ്ക്ക് മാറ്റമുണ്ടാകാത്തതിനാലാണ്. ഒരു ജനതയുടെ സാമൂഹികഉയര്‍ച്ചയുടെ അളവുകോല്‍ ആ ജനത ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസത്തിന്റെ തോതനുസരിച്ചാണ്. അത്തരം നേട്ടം കൈവരിക്കാന്‍ ഭാഗീകമയിട്ടെ ഈ ജനതയ്ക്ക് ഇന്ന് കഴിഞ്ഞിട്ടുള്ളു. ഇന്ന് ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇംഗ്ലീഷ് ഭാഷ മനസിലാക്കുന്ന കാര്യത്തില്‍ ഈ ജനത വളരെ പിന്നോക്കമാണ്. ഇതിനെപരിഹരിച്ച് ഇംഗ്ലിഷ് ഭാഷ ദലിത് ഭവനങ്ങളില്‍ സമ്പൂര്‍ണ്ണമാക്കുക എന്നലക്ഷ്യം വെച്ച് കൊണ്ട് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ഹോംസ്‌കൂള്‍ 2012 ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ പൊതുവെ സ്‌കൂള്‍ തലത്തില്‍ ഒന്നാം ഭാഷ മലയാളവും ഉപരിപഠനത്തിന് ഒന്നാം ഭാഷ ഇംഗ്ലീഷുമാണ്. അതുകൊണ്ടാണ് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തീകരിച്ച് കോളേജിലെത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുന്നത്. അതുപോലെ ഇന്ന് ലോകത്തെ കൂടുതല്‍ അടുത്തറിയാനും വിനിമയം നടത്താനും ഇംഗ്ലീഷ് ഭാഷ അത്യന്താപേക്ഷിതമാണ്. ഇതിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് ഹോംസ്‌കൂള്‍ പരിപാടിയിലൂടെ ഡി.എച്ച്.ആര്‍.എം ശ്രമിക്കുന്നത്. അത് എല്ലാ ദലിത് ഭവനങ്ങളിലും ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുന്നു. ഈ മഹത് സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വസികളുടേയും പ്രോത്സാഹനം അത്യാവശ്യമാണ്. ഹോംസ്‌കൂള്‍ 2012ലെ പ്രോഗ്രാം ഉദ്ഘാടനം ഒക്‌ടോബര്‍ 14ന് തിരുവനന്തപുരം തായ്‌നാട് ഹാളില്‍ രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഗവ:ചീഫ് വിപ്പ് പി.സി ജോര്‍ജ് നിര്‍വഹിക്കുന്നു. അതോടൊപ്പം ദലിത് വിദ്യാത്ഥികള്‍ക്കു വേണ്ട ഇംഗ്ലീഷ് പഠനസഹായി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍  എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു. 


Thursday 16 August 2012

അയ്യന്‍കാളി സ്‌ക്വയര്‍ തകര്‍ക്കാന്‍ അനുവദിക്കില്ല; വാഹന പ്രചരണ ജാഥ തുടങ്ങി

തിരുവനന്തപുരം;അയ്യന്‍കാളിസ്‌ക്വയര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ തുടങ്ങി. സെലീന പ്രക്കാനം നയിക്കുന്ന ജാഥ മത്സ്യതൊഴിലാളി ഫെഡറേഷന്‍  അഖിലേന്ത്യ  സെക്രട്ടറി ടി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദി ചെയര്‍മാന്‍ അജിത്  നന്തന്‍കോട്  അധ്യക്ഷത  വഹിച്ചു. ലൂക്കോസ് നീലം പേരുര്‍, ചന്ദ്രന്‍ പരുത്തിക്കുഴി, ചന്ദ്രശേഖരന്‍ എം.ബി,വിതുര മുരളീ ധരന്‍,  കാഞ്ചാംപഴിഞ്ഞി  ശശികുമാര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍   പര്യടനം  നട ത്തിയ ജാഥ ആഗസ്റ്റ് 28 ന്  വെള്ളയമ്പലം അയ്യന്‍കാളി   സ്‌ക്വയറില്‍  സമാപിക്കും.  അന്ന് ആയിരങ്ങള്‍ അണിനിരന്ന് പ്രതിമ സംരക്ഷണ വലയം തീര്‍ക്കും.മുപ്പതോളം ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണവേദിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.

Wednesday 15 February 2012

അടിച്ചമര്‍ത്തപെട്ടവരുടെ വിമോചനസമരങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് ദലിത് ബബന്ധുവിന്റെ രചനകള്‍:

വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ കുഴിച്ചുമൂടിയ ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയുകയാണ് ദലിത് ബന്ധു എന്‍.കെ  ജോസ്  ചെയ്തതെന്ന് ചെങ്ങറ സമരനായികയും ഡി.എച്ച് .ആര്‍.എം സംസ്ഥാന
ഓര്‍ഗനൈസറുമായ സെലീനപ്രക്കാനം പറഞ്ഞു. അടിച്ചമര്‍ത്തപെട്ടവരുടെ വിമോജന പോരാട്ടങ്ങള്‍ക്ക്  ദലിത് ബന്ധു എന്‍.കെ.ജോസിന്റെ ചരിത്രഗ്രന്ഥങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു. ലോകമംഗീകരിക്കുന്ന ചരിത്ര സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ദലിത് ബന്ധു എന്‍.കെ.ജോസിനെ അഗീകരിക്കാന്‍ വ്യവസ്ഥാപിത ചരിത്രലോകവും സര്‍ക്കാരുകളും തയ്യാറായിട്ടില്ല

ദലിത് ബന്ധു ഉയര്‍ത്തിയ തദ്ദേശിയ ചരിത്രം സത്യങ്ങള്‍ അംഗീകരിക്കു-വര്‍ക്ക് തള്ളിക്കളയാന്‍ ഒരിക്കലും കഴിയി.. എന്‍.കെ ജോസിന്റെ
ശതാബ്ദി ആഘോഷങ്ങളി. മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന്ു അവര്‍.ശദാബ്ദിആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി സെല്‍വരാജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങുംനടത്തി. 
ഡി.എച്ച്.ആര്‍.എം കുടുംബങ്ങളുടെ സ്‌നേഹവന്ദനത്തിന്     ചരിത്രകാരന്‍ എന്‍.കെ.ജോസ് മറുപടി പ്രസംഗം നടത്തി.തുടര്‍ന്നു നടന്ന രാവുത്സവത്തില്‍ ബാനര്‍ജീ ന്വേതൃത്തംനല്‍കിയ കനല്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍കലാമേളയും അരങ്ങേറി.


Friday 20 January 2012

ആയിരത്താണ്ടുകളായി നിലനിന്ന ജാതിവ്യവസ്ഥയും അയിത്തവും സ്ഥാപിച്ചിരുന്ന മനുസ്മൃതി ഭരണക്രമം നമ്മുടെ രാജ്യത്തുനിന്ന് മാറി 1950 ജനുവരി 26-ന് സാമൂഹ്യജനാധിപത്യത്തിലേക്ക് എത്തിചേര്‍ന്നു. എല്ലാ ഇന്ത്യക്കാരും ആ ദിനം സമത്വത്തിന്റേയും സ്വാതന്ത്രത്തിന്റെയും സാഹോദര്യത്തിന്റേയും ആഘോഷമാക്കി മാറ്റൂ...


69 ദിവസം നീണ്ടുനിന്ന ഡിഎച്ച്ആര്‍എമ്മിന്റെ മനുഷ്യനിര്‍മ്മിതിയാത്രയുടെ സമാപനസമ്മേളനത്തില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംസാരിക്കുന്നു. ഡിഎച്ച്ആര്‍എം ചെയര്‍മാന്‍ വി.വി.സെല്‍വരാജ്,യാത്രാക്യാപ്റ്റന്‍ സെലീന പ്രക്കാനം തുടങ്ങിയവര്‍ വേദിയില്‍.